Pages

ഞാന്‍

My photo
Kannur, kerala, India
തിരൂര്‍ക്കാരി. കണ്ണൂരില്‍ താമസം. അധ്യാപിക

Sunday, January 24, 2010

വാച്ചു നന്നാക്കുന്നവന്റെ മുറി 


ചുറ്റിനും സമയങ്ങളാണ് . 

ഇഴഞ്ഞു നീങ്ങുന്നവ ,
അക്കങ്ങളുടെ അകലങ്ങളില്‍ 
പകച്ചൊതുങ്ങി നില്‍ക്കുന്നവ ,
എന്തിനെന്നറിയാതെ നേര് വിളിച്ചോതുന്നവ.

എന്നോ നിലച്ചുപോയിട്ടും
ഇപ്പോഴും തുടിക്കുന്നുവെന്നു 
വിഭ്രമിപ്പിക്കുന്നവ.!

ഒരിക്കല്‍പോലും മുടങ്ങാതെ
പിശകുകളുടെ തുടരുന്ന സമയ വൃത്തങ്ങള്‍
വരച്ചുകൊണ്ടേയിരിക്കുന്നവ.

മരവിപ്പിന്‍റെ ഓരോ ഇടനാഴിയിലും 
അനക്കത്തിന്‍റെ ആവൃത്തി കുറിച്ചിട്ട്
അവസാനിക്കാത്ത ആവര്‍ത്തനങ്ങളിലേക്ക്
സ്വയം നഷ്ടപ്പെടുന്നവ .

മുന്നൂറ്ററുപതു ഡിഗ്രിക്കുള്ളില്‍
കാലത്തെ വലിച്ചുനിര്‍ത്തി
തറച്ചുവെക്കുന്നവ.

പ്രണയത്തിനും പിറവിക്കും ,
അമര്‍ച്ചയ്ക്കും അധികാരത്തിനും ,
വിപ്ലവത്തിനും വിസ്ഫോടനത്തിനും ,
മരണത്തിനും മഹാപ്രസ്ഥാനത്തിനും 
മാറിമാറി കൂട്ടിരുന്നവ.

തേഞ്ഞുതീര്‍ന്ന പല്‍ച്ചക്രങ്ങളും
തുരുമ്പെടുത്ത സൂചികളും
അഴിഞ്ഞുവീണ പിരികളും
പോറല്‍ വീണ ചില്ലുകളും
പഴകിപ്പിഞ്ഞിയ കൈപ്പട്ടകളും
ചുറ്റും ചിതറിക്കിടക്കെ,

പെറുക്കിയിണക്കിക്കൊണ്ടേയിരിക്കുന്ന
വിറയാര്‍ന്ന കൈകള്‍ക്കും
മങ്ങിയ കണ്ണുകള്‍ക്കുമിടയില്‍
എപ്പോഴോ വീണുകിട്ടാനിരിക്കുന്ന
ഒരു നേര്‍ത്ത മിടിപ്പായി
സമയം- കാത്തിരിക്കുന്നു,
എവിടെയോ....!

ഒരൊറ്റ വാച്ചും 
കേടുതീര്‍ക്കുന്നിടത്തേക്ക്
നയിക്കപ്പെടാതിരിക്കുന്നില്ല!

ചിലപ്പോള്‍,
ഒരിക്കലും തിരികെയെടുക്കപ്പെടുന്നുമില്ല ..!

Saturday, January 23, 2010

ദിനാന്ത്യക്കുറിപ്പുകള്‍

ഒരു തേങ്ങലിപ്പൊഴും ബാക്കി , മനസ്സിന്‍റെ-
യുറവകള്‍ വറ്റി,യടിത്തട്ടു മാത്രമായ്
ജരിതമാം കാമനകള്‍ പേറുന്ന , വിശ്രാന്തി
തേടിയടങ്ങുന്ന സായന്തനങ്ങളില്‍
ഒരു ചിരായുസ്സിന്‍റെ ഭാഗധേയങ്ങളില്‍
ഒരു തേങ്ങലെവിടെയോ ബാക്കി .

അലറുന്ന യൌവനക്കടലിലായ് വിഭ്രമ-
പ്പറുദീസ തേടുന്ന യാനപാത്രങ്ങളില്‍
അലയുന്നൊരക്കാലമെല്ലാം സിരകളില്‍
നുരയുന്ന ലഹരിയായ്,മദമായ് ,ഒടുങ്ങാത്ത
വീര്യമായ് ആവേശമായ്‌ ജീവകോശങ്ങള്‍
തോറും പ്രണയം തിമര്‍ക്കുന്ന പകലുകള്‍..
വിരലില്‍നിന്നിറ്റു വീഴുന്നൊരാസക്തിതന്‍
മധുരവും രസതീക്ഷ്ണ ഗന്ധ ഭാവങ്ങളും
ആവോളമുള്‍ക്കൊണ്ട രാവുകള്‍, ചുറ്റിനും
തൃഷ്ണ തന്‍ നാളം ജ്വലിച്ച ത്രിസന്ധ്യകള്‍ ..

നേരിന്നകക്കണ്ണ് തെളിയാത്ത മായിക-
ക്കാഴ്ചകള്‍ കമ്പോളമാകുന്ന പെട്ടിതന്‍
ചടുല താളങ്ങളില്‍, നവരസപ്പെരുമഴയി -
ലലിയുന്ന യൌവനത്തിന്‍ വഴക്കങ്ങളില്‍
വിലപേശുവാന്‍ വെച്ച പെണ്മപ്പെരുമ തന്‍
ശബളാരവങ്ങള്‍ നിറഞ്ഞ നട്ടുച്ചകള്‍ ..!

ഭാഷണാഹ്ലാദത്തിനാത്മ രതി നിര്‍വൃതിക-
ളൊരു കൈപ്പിടിക്കുള്ളിലറിയിച്ച പുത്തനാം
യന്ത്ര സംഗീതത്തിലഭിരമിക്കും കേള്‍വി
പിന്‍വിളികളറിയാതെ പോയ സായാഹ്നങ്ങള്‍ ..

മേയുവാന്‍ പലമേടു തേടിയലഞ്ഞോടുവി -
ലൊരു മണല്‍ത്തിട്ടില്‍ തളര്‍ച്ചയാറ്റും വരെ
ഏതോ നിണം കെട്ടിയാടുന്ന താമസ -
വികാര പ്രവാഹങ്ങള്‍ , യാഗാശ്വയാനങ്ങള്‍ ..!

ഏതോ നിഴല്‍ക്കുത്തിനൊടുവിലീ വിസ്മയ-
ക്കാഴ്ചകള്‍ കാത്തുവെച്ചൊരു വയല്‍പ്പക്ഷി തന്‍
നറുതൂവലിന്‍ മൃദു സ്പര്‍ശമായ് , കവിതയായ് ,
ഒരു തേങ്ങലിപ്പൊഴും ബാക്കി .!


Saturday, December 19, 2009



സമകാലികം


ഇതാണിന്നു നാടിന്‍റെ നീറുന്ന പ്രശ്നം;
റിയാലിറ്റി ഷോയില്‍ ജയമാര്‍ക്ക് സ്വന്തം?
അറിഞ്ഞില്ലയെങ്കില്‍ ഇറങ്ങില്ലയന്നം,
അടുക്കില്ല കണ്‍പൂട്ടിയാലി ന്നുറക്കം!

മുറപോലെ പോറ്റി വളര്‍ത്തിയ താരം
വിധി നിര്‍ണയം കാത്തു നില്‍ക്കുന്ന നേരം
മറക്കായ്ക വേണം ജനായത്ത ബോധം ,
വിലപ്പെട്ട വോട്ടിന്‍റെ പൌരാവകാശം !

തിളങ്ങുന്ന താരപ്രഭയാണ് നമ്മള്‍ -
ക്കടുപ്പിന്‍ ചുവട്ടില്‍ എരിയുന്ന നാളം.
വേവിച്ചെടുക്കാന്‍ ശ്രമിക്കുന്നു വാഴ്വിന്‍
വേവലാതിക്കല്ലരിയതിന്‍ ചൂടില്‍!

വംശാധിപത്യ വിരുന്നുണ്ടു തീര്‍ന്നോര്‍
വലിച്ചെറിഞ്ഞോരിലക്കീറിന്നു മുമ്പില്‍
ചടഞ്ഞങ്ങിരിപ്പാണ് സംസ്കാര ശീലര്‍ ,
ചരിത്രം തിരുത്തിക്കുറിക്കാന്‍ തുനിഞ്ഞോര്‍!

'ചാറ്റിന്‍' മഴയില്‍ നനഞ്ഞോലിക്കുമ്പോള്‍
ചാനല്‍ക്കുടകള്‍ ക്ഷണിക്കുന്നു നമ്മെ .
ആകെ നനഞ്ഞാല്‍ കുളിരില്ല മേലില്‍,
ആരും വിരല്‍ചൂണ്ടി നില്‍ക്കില്ല മുന്നില്‍!

കോടീശ്വരന്മാര്‍ നമുക്കാണനേകം ,
ചേരിപ്പെരുപ്പത്തിലാര്‍ക്കെന്തു ചേതം?
ഫോറിന്‍ വിഷച്ചണ്ടി വാങ്ങിച്ചമച്ചു
കാളുന്ന കുഞ്ഞിന്‍ വിശപ്പാറ്റി നമ്മള്‍!

ദേശപ്രരൂപം കറുപ്പോ വെളുപ്പോ?
ദേശാഭിമാനം തിളക്കുന്നു നമ്മില്‍!
നാടിന്‍റെ മാനം പെരുക്കുവാനല്ലോ
മുടങ്ങാതെ ഹര്ത്താല് നോല്‍ക്കുന്നു നമ്മള്‍!
----------------------------------